April 23, 2010

നൂലില്‍ ഞാന്നിറങ്ങിയ കോംപ്ലാന്‍ ബോയ്‌ ...!

ഇങ്ങനെയുള്ള കടുംകൈ ശത്രുക്കളോട് പോലും ചെയ്യാന്‍പാടില്ല.
ഐക്യരാഷ്രസഭയെന്ന ഒത്തിരി വലിയ സാമ്രാജ്യത്തില്‍ ഒരു സുല്‍ത്താനെ പോലെ വാണിരുന്ന ഒരു പാവം മനുഷ്യനെ നയിക്കണേ ...നയിക്കണേ എന്ന് പുറകേ നടന്ന് കെഞ്ചി , കാലുപിടിച്ച് , ഉന്തി തള്ളി കൂട്ടിക്കൊണ്ടു വന്ന്‍ ഈ പരുവത്തിലാക്കാന്‍ ഈ കോണ്‍ഗ്രസ്‌കാര്‍ക്കല്ലാണ്ട് മനസ്സാക്ഷിയെന്ന സാധനം അല്പമെങ്കിലും ബാക്കിയുള്ള ആരെക്കൊണ്ടെങ്കിലും സാധിക്കുമോ .? ആകാശനഭസ്സില്‍ നിന്നും ചക്ക വീഴുംപോലെ ഈ കൊച്ചു തിരുവോന്തരത്ത് നിപതിച്ച ആ തേജോരൂപിയെ കണ്ട അന്ന് തുടങ്ങി മൂത്തതും മൂക്കാത്തതുംമായ കോണ്‍ഗ്രസ്സ്‌കാര്‍ക്ക്‌ കുനുകുനുപ്പും കുന്നായ്മയും . തുടങ്ങിയില്ലേ എട്ടിലും പൊട്ടിലും കുരുക്കാത്ത ആരോപണങ്ങള്‍.നെഹ്രുവിയന്‍ ദര്‍ശനങ്ങളെ തള്ളിപറഞ്ഞവന്‍ , ഗാന്ധിയെ തെറിപറഞ്ഞവന്‍ ഇസ്രായേല്‍ അമേരിക്കന്‍ പക്ഷപാതി എന്ന് വേണ്ട എന്തെല്ലാം തരത്തിലുള്ള വേണ്ടാതീനങ്ങള്‍..! പക്ഷെ ഞങ്ങള്‍ തിരുവോന്തരത്ത്കാര്‍ നട്ടാല്‍ മുളക്കാത്ത അത്തരം നുണകളിലോന്നും വീണു പോയില്ല അത് അദ്ദേഹത്തിന്റെ മുജ്ജന്മ സുകൃതം ..!.ഞങ്ങള്‍ അദ്ദേഹത്തെ ജയിപ്പിച്ചു വിജയശ്രീലാളിതനാക്കി പ്രത്യേക വിമാനത്തില്‍ കയറ്റി ഇന്ദ്രപ്രസ്ഥത്തിലേക്കയച്ച് വിശ്വവിശ്രുതരായി.

ഇന്ത്യയില്‍ ജനസേവനം ചെയ്യുക എന്നത് എന്ത് കഠിനമായ പണിയാണെന്ന് നോക്കണേ ..? പഠിച്ച വിഷയം ചരിത്രമായിരുന്നിട്ടെന്ത്‌ കാര്യം . പഠിച്ചതിനപ്പുറത്താണ് ഇവിടത്തെ പൊതുപ്രവര്‍ത്തനമെന്ന് അന്നൊന്നും സ്വോപ്നത്തില്‍ പോലും നിനച്ചിരുന്നില്ല. ഇരുപത്തെട്ട് സംവത്സരങ്ങള്‍ നയതന്ത്രജ്ഞാനായി വിദേശത്ത് വിലസ്സിയപ്പോഴോന്നും പണ്ട് ചരിത്ര പുസ്തകത്തില്‍ വായിച്ചറിഞ്ഞതിനപ്പുറം ഇന്ത്യ എന്ന നാടുണ്ടെന്നും കോണ്‍ഗ്രസ്‌ എന്ന പാര്ട്ടിയുണ്ടെന്നും അവിടെ നമ്പര്‍ ടെന്‍ജനപഥില്‍ സോണിയമാഡമുണ്ടെന്നുമൊക്കെയുള്ള ഒരു സ്തൂല വിവരം പോലും ഉണ്ടാക്കാന്‍ വഹിയാതെ പോയി.

ഐക്യരാഷ്ട്രസഭയില്‍ കോഫിയണന്‍ ഇട്ടേച്ച് പോയ വിടവ് നികത്താന്‍, ഉള്ള ആറക്ക ശമ്പളവും കളഞ്ഞു ഇറങ്ങിത്തിരിച്ച്, ആ ബാന്‍കി മൂനിനോട് അടിയറവ്‌ പറഞ്ഞ്; വിഷണ്ണപരവശനായി; കുരങ്ങ് ചത്ത കാക്കാലനെ പോലെ നില്‍ക്കുമ്പോഴാണ് ഇവിടെ നിന്നൊരാള്‍ രണ്ട്കൈയുമാട്ടി വിളിക്കുന്നത്‌. പണ്ടിതുപോലൊരു വലിയ ഉദ്യോഗമൊക്കെ ഉപേക്ഷിപ്പിച്ച് നേരേ മന്ത്രിയും പ്രധാനമാന്ത്രിയുമൊക്കെയായി നൂലില്‍ കെട്ടി ഇറക്കിയ ആള്‍..! ആള്‍ നിര്‍ബന്ധിച്ച് വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റുമോ ? വന്നു. വന്നപ്പോഴല്ലേ അറിയുന്നത് ഈ ജനസേവനമെന്നത് അമേരിക്ക ഇറാന്‍ തര്‍ക്കങ്ങള്‍ പോലെ റഷ്യ ചെച്നിയ പ്രശ്നം പോലെ പിള്ളേര്‌ കളിയല്ലന്ന്‍.

എന്ത് ത്യാഗനിര്‍ഭരമായ ജീവിതമാണ് പിന്നീടിങ്ങോട്ട് നയിച്ചത്‌. കോട്ടും ബൂട്ടും സ്യൂട്ടും ഒക്കെയായി പൊടി സിംബളനായി കഴിഞ്ഞിരുന്നയാള്‍ പെട്ടെന്ന്‍ പുറം ചൊറിയുന്ന ഖദറുടുത്ത് ഇവിടത്തെ ചൂടിലും വെയിലിലും വിയര്‍പ്പൊഴുക്കി ജനസേവനം തുടങ്ങി . ഇവിടത്തെ കാറ്റും വെയിലും കൊണ്ട് വാടിപോകേണ്ടതാണ്. ഭാഗ്യത്തിനതുണ്ടായില്ല. എം.പി.യായി, കേന്ദ്രസഹമന്ത്രിയായി. വലിയ കേമനായി. അഴകുള്ള ചക്കയിലും ചുളയുണ്ടെന്നു തെളിയിച്ചു.

കാഴ്ചക്ക്‌ സുന്ദരനായിരിക്കുക, സുന്ദരമായി ആംഗലേയം മൊഴിയുക, അല്പസ്വോല്പം
സാഹിത്യം കരതലാമലകം പോലെ കൈമുതലായിരിക്കുക, ട്വിറ്റെര്‍ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ അംഗമായിരിക്കുക എന്നിവയൊന്നും ഇന്നത്തെ കാലത്ത്‌ അത്ര വലിയ അപരാധങ്ങളൊന്നും അല്ല .പക്ഷെ ദസ്യുക്കള്‍ക്ക് അസൂയ ഉണ്ടാവാന്‍ ഇത്രയൊക്കെ സംഗതികള്‍ ധാരാളം . ആയുസ്സിന്റെ ഏറിയ പങ്കും മുഷിഞ്ഞ പരിക്കന്‍ ഖദറും വാരിചുറ്റി ജീവിതത്തില്‍ ഒന്നുമൊന്നും ആകാനാവാത്ത സാദാ നാലണ മെമ്പര്‍ മാര്‍ മുതല്‍ ജീവിത കാലം മുഴുവനും എം.പി.യും എം.എല്‍.എ.യും ഒക്കെയായി ഒന്ന് മന്ത്രിയാകാനാഗ്രഹിച്ചു നടക്കാതെ പോയവര്‍ വരെ എത്ര പേര്‍..? തുടങ്ങിയില്ലേ ഓരോരോ അപവാദ പ്രചരണങ്ങള്‍ !.എന്തെല്ലാം തരത്തിലുള്ള കഥകള്‍..! ...ഹോ !

വിവരവും സംസ്കാരവുമുള്ള അമേരിക്കക്കാരൊക്കെ ദേശീയഗാനമാലപിക്കുമ്പോള്‍ കൈയും കൂപ്പി ദീര്‍ഘനിശ്വാസവും ഉതിര്‍ത്ത് ചത്തുകുത്തിയത് മാതിരി നില്‍ക്കുകയല്ല .നെഞ്ചില്‍ കൈ ചേര്‍ത്ത്‌ വച്ച് അറ്റന്‍ഷനായാണ് നില്‍ക്കുക. ഞങ്ങളും അമേരിക്കകാരെ പോലെ സംസ്കാര സമ്പന്നരാകണമെന്ന് ഒന്ന് പറഞ്ഞ് പോയി. അതിന് എന്തൊക്കെയായിരുന്നു പുകില്...! കേസായി, വഴക്കായി, വാക്കാണമായി.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക്‌ മന്ത്രിമാര്‍ കുറച്ചുപേര്‍ ചെലവ് ചുരുക്കിയാല്‍ മതിയെന്ന് പറയുന്നത് ഏത് നൈതല നിയമമാണ് ? ജീവിതത്തിലിന്നേവരെ പഞ്ചനക്ഷത്ര ഹോട്ടലിലെ സുഖശീതളമായ അന്തരീക്ഷത്തില്‍ അന്തിയുറങ്ങി അവിടത്തെ ലഞ്ചും ഡിന്നറും ഷാംപയിനും മാത്രം കഴിച്ചു ശീലിച്ച ഒരാള്‍ ഒരു സുപ്രഭാതം മുതല്‍ സാദാ മന്ത്രിമന്ദിരത്തില്‍ പണ്ടാരമടങ്ങണം എന്ന് ശഠിക്കുന്നത് എന്ത് കാട്ട് നീതിയാണ്.ആന ചടച്ചെന്ന് വച്ച് കുടത്തിനകത്ത് കയറ്റാമോ..? ജിംനേഷ്യവും സിമ്മിംഗ്പൂളും മറ്റ് ആക്ടിവിക്ടികളും ഇല്ലെങ്കില്‍ എന്ത് ജീവിതം. ദിവസം വെറും നാല്‍പതിനായിരം രൂപ മാത്രം വാടകയുള്ള മൌര്യ ഷെരാട്ടോന്‍ ഹോട്ടല്‍ കൊണ്ട് തൃപ്തിപ്പെടാമെന്നു വച്ചിട്ട് അതിനുമുണ്ടാക്കിയില്ലേ പൊല്ലാപ്പ്‌.

കോണ്‍ഗ്രസ്‌ കാരെന്ന് പറയുന്നവര്‍ ലളിത ജീവിതത്തിന്റെ ഉപാസകരത്രേ...! സഞ്ചരിക്കുന്നത് വിദേശ നിര്‍മ്മിത ബെന്‍സ്‌ കാറിലായാലും തലയില്‍ ഗാന്ധിത്തൊപ്പി വേണം .ഇട്ട് നടക്കുന്ന ചെരുപ്പ്‌ കൈയിലെ റാഡോ വാച്ച് മുതല്‍ അടിവസ്ത്രങ്ങള്‍ വരെ വിദേശ നിര്‍മ്മിതവും വിലക്കൂടിയതും ആയാലും ധരിക്കുന്ന ഷര്‍ട്ടും മുണ്ടും നമ്മുടെ തൊഴിലാളികള്‍ ചര്‍ക്കയില്‍ നെയ്തെടുത്തത് തന്നെ വേണം . അതാണ്‌ അതിന്റെ ഒരു നാട്ടുനടപ്പ്‌. ഈ പാവം മനുഷ്യന് ഇമ്മാതിരിയുള്ള തോന്തരവുകളൊന്നും അത്രക്ക് വശമില്ലാതെ പോയി. ചെലവ്‌ ചുരുക്കാന്‍ വേണ്ടി കണ്ട ഏഴകളോടും അണ്ടഅടകൊടന്മാരോടുമൊക്കെയൊപ്പം എക്കണോമി ക്ലാസ്സില്‍ ഒരു മുന്‍ യു.എന്‍.അണ്ടര്‍ സെക്രെട്ടെറി യാത്ര ചെയ്യണം എന്ന് വാശി പിടിക്കുന്നത്‌ തന്നെ ശുദ്ധ അസംബന്ധമല്ലേ ?

ആരായാലും ക്ഷമിക്കില്ല . “ വിശുദ്ധ പശുക്കളുടെ കന്നുകാലി ക്ലാസ്സ്‌ “ എന്ന് ഒന്ന് ഇണ്ടല്‍ കൊണ്ട് പോയി. ഉടനെ വന്നില്ലേ വൈതാളികന്മാര്‍..! അത് മാഡത്തെയും മകനെയും മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണത്രെ ..! മാടത്തിന്റെ നല്ല ശമരിയക്കാരില്‍ ഒരാളായത്കൊണ്ട് അന്ന് തടി കേടാകാതെ രക്ഷപ്പെട്ടു .

തഥാഗഥമായി വികസിപ്പിച്ചെടുത്ത എന്തെല്ലാം എടാകൂടങ്ങളാണ് കള്ളപരിഷകളെല്ലാം ചേര്‍ന്ന് ഇവിടെ ഉണ്ടാക്കി തീര്‍ത്തത് ..! കണ്ട വാവിനും സംക്രാന്തിക്കും മാസ്സപ്പിറവിക്കുമാക്കെ അവധി കൊടുക്കുന്നതിന്റെ കൂട്ടത്തില്‍ മഹാത്മാവിന്റെ ജന്മ ദിനത്തിന് അവധി കൊടുക്കേണ്ടതില്ല എന്നുപറഞ്ഞാല്‍ പുകില്. വര്‍ഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും മുഖത്തോട് മുഖം നോക്കിയിരുന്നു ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഒരു വഹയാക്കിയ പ്രശ്നത്തിന് സൗദി മധ്യസ്ഥം വഹിക്കണം എന്ന പച്ചപരമാര്‍ത്ഥം നല്ല പുത്തി കൊണ്ട് ഒന്ന്‍ പറഞ്ഞു പോയാല്‍ അതിന് പുകില് . കടശ്ശിയായി കണ്‍ഠപാശമായ ഒന്ന് ഇപ്പോള്‍ ഇങ്ങനെയും .

ഉലകിലെ കലഹങ്ങളുടെ കാരണങ്ങളെല്ലാം കനകം കാമിനി എന്നിങ്ങനെയുള്ള രണ്ട് വലിയ വിഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്നതായാണ് പണ്ടുള്ളവര്‍ തെര്യപ്പെടുത്തി വച്ചിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ രണ്ടും സമാസമം വന്നിരിക്കുന്നു. വേണോ വേറെ പൂരം..!
സുനന്ദയെന്ന സ്വൊര്‍ണ്ണം പോലുള്ള കാശ്മീരി തരുണിയും ഐ.പി.എല്‍.എന്ന സ്വൊര്‍ണ്ണം വിളയുന്ന കളിയും. അസൂയക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെടാന്‍ ഇനിയെന്ത്‌ വേണം ..?

രണ്ട് ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് മൂന്നാമതൊരാളെ തേടുന്ന ഒരു സ്ത്രീയോട് രണ്ട് ഭാര്യമാരെ ഉപേക്ഷിച്ചു മൂന്നാമതൊരു വേക്കന്‍സിയും ഒഴിച്ചിട്ടിരിക്കുന്ന ഒരാള്‍ക്ക്‌ സ്വോഭാവികമായും ഉണ്ടാകാവുന്ന അനുതാപം; അനുകമ്പ; അനുരാഗം എന്നീ വകുപ്പുകളില്പെടുത്താവുന്ന ഒരു വികാരം എന്നല്ലേ ഇതിനൊക്കെ വിശേഷിപ്പിക്കാന്‍ കഴിയൂ..? ഏത് കണശ്മഹൃദയര്‍ക്ക്‌ പോലും ഉണ്ടാകാനിടയുള്ള വികാരം. അതിന് ഇത്രത്തോളം കീചകനാടകങ്ങള്‍ അരങ്ങ് തകര്‍ക്കണമായിരുന്നോ..? കശ്മലന്മാര്‍...! രാഹുല്‍ജിക്ക് കൊളംബിയാക്കാരിയുടെ കരം കവര്‍ന്ന് ഉല്ലാസ്സ നൗകയില്‍ , കുമരകം കായലിന്റെ ഓളപ്പരപ്പിലൂടെ ഡൂയറ്റും പാടി നടക്കാം , ഒളിവിന്റെ മറവില്‍ ഉണ്ണിത്താന്‍ജിക്കും തിവാരിജിക്കും പരകായ പ്രവേശം നടത്താം ഒരു അമേരിക്കന്‍ നായര്‍ക്ക്‌ ഇതൊന്നും പാടില്ല..! ഇത് ഏത് കോത്താളത്തിലെ ന്യായം ...!

യവ്വനവും തടിമിടുക്കുമുള്ള കോടിക്കണക്കിന് സുന്ദരകളേബരന്മാര്‍ , വിത്തിനൊരു നാരീബന്ധം കൈമുതലായില്ലാതെ തെക്ക്‌വടക്ക്‌ നടക്കുമ്പോള്‍ പത്തറുന്നൂറ് പൂര്‍ണചന്ദ്രന്മാരെ കണ്ട്‌ മടുത്ത ഒരാള്‍ ഒരു കച്ചവാര്‍ക്കുഴലിയുടെ കരവും ഗ്രഹിച്ച് പാറിനടക്കുന്നു..! അസൂയ ഉണ്ടാവാന്‍ വേറെന്ത് വേണം ? ഗവേഷണങ്ങള്‍ നടക്കുന്നതല്ലാതെ അസൂയക്കും കുശുമ്പിനും ഇന്നേവരെ മരുന്നൊന്നും കണ്ട്‌ പിടിച്ചതായി അറിവില്ല. എന്താ ചെയ്യുക ...!

ദൈവത്തിന്റെ സ്വൊന്തം നാട്ടില്‍ മറ്റെല്ലാം മതിയാകോളം ഉണ്ടെങ്കിലും ഐ.പി.എല്‍.മാത്രം ഇല്ല. അതിന്റെ നാണക്കേട് നാണമുള്ളവര്‍ക്കല്ലേ മനസ്സിലാകൂ.? കേരളമെന്ന പേര്‍ കേട്ടാല്‍ ചോര തിളയ്ക്കുന്ന ആര്‍ക്കായാലും “നിദ്ര നിശയിങ്കല്‍ പോലും” ഇല്ലാതാകും. താരറാണിമാരും മദ്യരാജാക്കന്മാരും കള്ളപ്പണക്കാരും ചൂതാട്ടക്കാരും കൈയടക്കി വച്ചിരിക്കുന്ന സാമ്രാജ്യത്തില്‍ ചങ്കുറപ്പോടെ കയറിച്ചെന്ന് കഥമപി കേരളത്തിന്റെ പതാക നാട്ടാന്‍ ആണൊരാള്‍ മാത്രമേ ഉണ്ടായുള്ളു . അല്‍പസ്വോല്പം പൂഴികടകനൊക്കെ വേണ്ടി വന്നുവെന്നത് നേര്. ഫലപുഷ്കലമായി കാര്യങ്ങള്‍ നേടി.

എം.പി. മാരും കേന്ദ്രമന്ത്രിമാരും മറ്റ് ഗുണാണ്ടര്‍മാരുമായി ഇത്രയേറെപ്പേര്‍ മലയാളികളെന്നു പറഞ്ഞ് നടന്നിട്ട് ഒരാളെ കിട്ടിയോ കൂട്ടിന് ? പണമെറിഞ്ഞ് പങ്കാളികളാവാന്‍ ഒരുത്തനെ കിട്ടിയോ ? ലുബ്ധന്മാര്‍..! എല്ലാറ്റിനും തുണയായി നിന്നത് സുനന്ദ മാത്രം. പാവം എന്ത് മാത്രം വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ചു. അദ്ധ്വാനിക്കുന്നത് ആരായാലും പ്രതിഫലം കിട്ടണം ..വിയര്‍പ്പിന്റെ കൂലിയായി എണ്‍പത് കോടി കിട്ടി. ഷെയറായിട്ട്‌. തികച്ചും സ്വോഭാവികം. അതിനെന്തെല്ലാം പുകിലാ ഇവിടുണ്ടാക്കിയത്...! ഈ വയ്യാവേലിയൊന്നും വേണ്ട , പോട്ടെ പുല്ല് എന്ന് കരുതി ആ പണം വേണ്ടാന്ന് വച്ചു. എന്നിട്ടും തീര്‍ന്നോ...? എല്ലാം ഭാവി വധുവിന് വേണ്ടിയായിരുന്നുപോലും ...! നന്ദിയില്ലാത്ത വര്‍ഗ്ഗം...!

എല്ലാം സഹിക്കാം ഇത്തവണ നമ്പര്‍ ടെന്‍ ജനപഥിന്റെ വാതായനങ്ങളും കൊട്ടിയടച്ചുകളഞ്ഞു . അതിത്തിരി കട്ടിയായി പോയി. അതിലൂടെ ജനസേവനത്തിന്റെ വാതിലുകളല്ലേ കൊട്ടിയടച്ചത്. ഒറ്റാലില്‍ കിടന്നതും പോയി കിഴക്ക്‌ നിന്ന് വന്നതും പോയി. പോട്ടെ ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ലല്ലോ.

കെ.പി.കേശവമേനോന്‍ മഹാനാണ് മഹാരഥനാണ് മാങ്ങാത്തൊലിയാണൊന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യം ? അദേഹം ജനിച്ചു വളര്‍ന്ന പാലക്കാട് ജില്ലയിലെ തരൂര്‍ എന്ന ഇത്തിരി പോന്ന നാടിന് ഇന്നീക്കാണുന്ന പ്രൌഢിയും പത്രാസ്സുമൊക്കെയുണ്ടാക്കി ലോകഭൂപടത്തില്‍ മതിയായ സ്ഥാനം നേടിത്തരാന്‍ ഈ പാവം ശശി തന്നെ വേണ്ടി വന്നു. ശശിതരൂര്‍ തന്നെ വേണ്ടി വന്നു. ആ ഒരു നന്ദി ..കടപ്പാട് മറ്റാര്‍ക്കും ഉണ്ടായില്ലെങ്കിലും മിനിമം തരൂര്‍ കാര്‍ക്കെങ്കിലും ഉണ്ടാവണം...ഉണ്ടായിരിക്കണം.

..............................................................................................................


പിന്മൊഴി

പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ കൂടെ നിര്‍ത്താന്‍ നല്ല ഇംഗ്ലീഷ് വശമല്ലാതെ പോയതും വി.എസ്സിന് വിനയായി.
ഷാജഹാന്‍ ( മുന്‍ പൊളിറ്റിക്കല്‍ സെക്രെട്ടറി)

അതേ കാരണം കൊണ്ടാണല്ലോ ഷാജഹാന്മാര്‍ക്ക് ഇന്നീ കാണുന്ന പത്രാസ്സൊക്കെ ഉണ്ടായത്‌